ഭാഗ്യാദാ ലക്ഷ്മി ബാരമ്മാ
=====================
ഏകദേശം 25 ലേറെ കീർത്തനങ്ങൾ വ്യാഖ്യാനം ചെയ്തിട്ടുണ്ടെങ്കിലും കൂടുതലും ത്യാഗരാജസ്വാമിയുടേതായിരുന്നു, മുനി പുരന്ദരദാസൻ്റെ ഒരു കൃതിപോലും അതിൽപ്പെട്ടിരുന്നില്ല, ആ കുറവ് ഇന്നു തീർക്കുകയാണ്, സാക്ഷാൽ മഹാലക്ഷ്മിയേയും സഹോദരി ജേഷ്ഠാഭഗവതിയേയും വന്ദിച്ചുകൊണ്ട് ദീപാവലി നാളുകളിലെ ഈ പരിഭാഷ നിങ്ങൾക്ക് ആനന്ദവും, ഐശ്വര്യവും നൽകട്ടെ എന്നാശംസിക്കുന്നു.
പല്ലവി
----------
"ഭാഗ്യാദാ ലക്ഷ്മി ബാരമ്മാ
നമ്മമ്മ നീ
സൗഭാഗ്യാദാ ലക്ഷ്മി ബാരമ്മാ"
ഐശ്വര്യത്തിൻ്റെ ദേവതയായ ലക്ഷ്മീദേവീ വന്നാലും
നമ്മുടെ മാതാവായ, ശുഭസമ്പന്നതയുടെ ദേവതയായ, ലക്ഷ്മീദേവീ വന്നാലും
ചരണം 1
————
"ഹെജ്ജെയ മേലെ ഹെജ്ജെയ നിക്കുത
ഗെജ്ജെ കാൽഗള ധ്വനിയാ തോരുത
സജ്ജന സാധൂ പൂജെയ വേലെഗെ
മജ്ജിഗെയൊളഗിന ബെണ്ണേയന്തെ"
ഭക്തിയോടേയും ശുദ്ധിയോടേയും നിന്നെ ആരാധിക്കുന്ന അവസരത്തിൽ ഭക്തർക്കുമുന്നിൽ, നിൻ്റെ കാൽത്തളകൾ കിലുങ്ങുന്ന നാദത്തോടെ, ഒന്നൊന്നായി മുന്നേറുന്ന പദചനങ്ങളോടെ, തൈരുകടയുമ്പോൾ വെണ്ണ തെളിയുമ്പോലെ സാവധാനമെങ്കിലും,ഉറപ്പായും നീ ദർശ്ശനമരുളുന്നു.
ചരണം 2
————
"കനകവൃഷ്ടിയാ കരെയുതബാരെ
മനകാമനെയാ സിദ്ധിയതോരെ
ദിനകരകോടീ തേജദിഹൊളെയുവ
ജനകരായനാ കുമാരി ബേഗ"
തൃക്കൈകളാൽ സ്വർണ്ണമഴ ചൊരിഞ്ഞും, ഭക്തരുടെ മനോഭിലാഷങ്ങൾ എല്ലാം സാദ്ധ്യമാക്കിയും, കോടിദിവാകര പ്രഭയോടെ തിളങ്ങിയും, ജനകരാജപുത്രിയായ ദേവീ, വിനാവിളംബം വന്നണഞ്ഞാലും.
ചരണം 3
————
"അത്തിത്തഗലദെ ഭക്തര മനെയൊളു
നിത്യമഹോത്സവ നിത്യസുമംഗല
സത്യവതോരുവ സാധു സജ്ജനര
ചിത്തദി ഹൊളെയുവ പുത്ഥളിബൊമ്പേ"
ഭക്തരുടെ ഭവനങ്ങളിൽ എന്നെന്നും അചഞ്ചലമായി നിറഞ്ഞ്, ഐശ്വര്യമായും ആനന്ദമായും കുടികൊള്ളുന്ന അമ്മ, സത്യത്തിൻ്റെ പാതയിൽ മുന്നേറുന്ന മുനിമാരുടേയും സജ്ജനങ്ങളുടേയും ശുദ്ധിയും നന്മയുമുള്ള ഹൃദയങ്ങളിൽ കനകവിഗ്രഹമായി തിളങ്ങുന്നു.
ചരണം 4
————
"സംഖ്യയില്ലദ ഭാഗ്യവകൊട്ടു
കങ്കണകയ്യാ തിരുവുതബാരേ
കുങ്കുമാങ്കിതേ പങ്കജലോചന
വെങ്കടരമണന ബിങ്കദറാണീ"
തിളക്കമാർന്ന വളകൾ കിലുങ്ങുന്ന തൃക്കൈകളാൽ അളവില്ലാത്ത ഭാഗ്യം തന്നനുഗ്രഹിക്കുവാൻ, കുങ്കുമതിലകം ചാർത്തിയ മുഖവും, താമരയിതൾമിഴികളുമുള്ള, ശ്രീമഹാവിഷ്ണുവിൻ്റെ പ്രിയപ്പെട്ട രാജ്ഞിയായ ദേവീ വന്നാലും.
ചരണം 5
————
"സക്കെരതുപ്പദ കാലുവെഹരിസി
ശുക്രവാരദാ പൂജയെ വേലെഗെ
അക്കരെയുള്ള അളഗിരിരംഗന
ചൊക്കപുരന്ദര വിഠലനറാണീ"
ഗൃഹങ്ങളിൽ വെള്ളിയാഴ്ച്ചകളിൽ ,നെയ്യും പഞ്ചസാരയും കലർന്ന മധുരപദാർത്ഥങ്ങളുടെ നിറവോടെ, ദേവിയെ പൂജിക്കുമ്പോൾ, സമുദ്രമദ്ധ്യത്തിൽ വസിക്കുന്ന ദേവൻ്റെയും എളിയവനായ ഈ പുരന്ദരദാസ്സൻ്റേയും മനസ്സിൽ രാജ്ഞിയായി വിലസുന്ന ദേവീ വന്നാലും...
രാഗം : മധ്യാമാവതി
No comments:
Post a Comment